ബെംഗളൂരു : റിപ്പബ്ലിക് ദിനത്തിൽ നമ്മ മെട്രോ സർവീസ് രാവിലെ ആറിന് ആരംഭിക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. സാധാരണഗതിയിൽ ഞായറാഴ്‌ച രാവിലെ ഏഴിനാണ് സർവീസ് തുടങ്ങുന്നത്. പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും 20 അധിക ട്രിപ്പുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
ലാൽബാഗ് പുഷ്പമേളയും മാധവാര ബാംഗ്ലൂർ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയും പ്രമാണിച്ച് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് പരിഗണിച്ചാണ് ട്രിപ്പുകൾ കൂട്ടിയത്. ലാൽബാഗ് പുഷ്പമേള കാണാൻ പോകുന്നവർക്കായി 30 രൂപയുടെ പേപ്പർ ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽബാഗ് മെട്രോ സ്റ്റേഷനിൽനിന്ന് ഏതു സ്റ്റേഷനിലേക്കും ഈ ടിക്കറ്റിൽ യാത്ര ചെയ്യാം.
രാവിലെപത്തിനും രാത്രി എട്ടിനും ഇടയിലാണ് ഈ ടിക്കറ്റ് ലഭ്യമാവുക. ഈ സമയത്ത് സാധാരണയുള്ള ടോക്കൺ ടിക്കറ്റ് ലാൽബാഗ് സ്റ്റേഷനിൽനിന്ന് ലഭിക്കില്ല. പേപ്പർ ടിക്കറ്റ് ലഭിക്കാൻ കാശായി നൽകണം. ഓൺലൈൻ പേമെന്റ് ഉണ്ടാവില്ല.
സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍
മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ. ആദ്ദേഹത്തിന് സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ട്. വെന്റിലേറ്റർ സഹായമുണ്ടെന്നും രോഗം ഉടൻ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
രക്തസ്രാവത്തെ തുടർന്ന് ഈ മാസം 16 -നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷാഫിയെ വെള്ളിയാഴ്ച നടൻ മമ്മൂട്ടി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകൾ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്.
1995-ൽ ആദ്യത്തെ കൺമണിയിലൂടെ അസിസ്റ്റൻഡ് ഡയറക്ടറായി സിനിമാ കരിയർ തുടങ്ങിയ ഷാഫി 2001-ൽ പുറത്തിറങ്ങിയ ജയറാം ചിത്രം വൺമാൻഷോയിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ഇതടക്കം പത്ത് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2002-ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമൻ, ജയസൂര്യ ചിത്രം പുലിവാൽ കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007), ചട്ടമ്പിനാട്(2009), ദിലീപ് ചിത്രം ടു കൺട്രീസ്(2015) എന്നിവയെല്ലാം തീയേറ്റർ ഹിറ്റടിച്ച ചിത്രങ്ങളാണ്. 2022-ൽ റിലീസ് ചെയ്ത ഷറഫദ്ദീൻ ചിത്രം ആനന്ദം പരമാനന്ദമാണ് അവസാനം സംവിധാനം ചെയ്തത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖ് അമ്മാവനുമാണ്.