ദുരുഹ സാഹചര്യത്തില്‍ കാണാതായ പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎല്‍എ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ മൃതദേഹം കുളൂരിനടുത്ത് ഫാല്‍ഗുനി പുഴയില്‍ കണ്ടെത്തി.പൊലീസ്, എൻഡിആർഎഫ്, നീന്തല്‍ വിദഗ്ധർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ ഉള്‍പ്പെടെ ഏഴ് സ്കൂബാ ഡൈവർമാരുടെ സംഘവും പാലത്തിന് ചുറ്റും തിരച്ചില്‍ നടത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മുംതാസ് അലിയുടെ കെഎ 19 എംജി 0004 നമ്ബരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തില്‍ തകർന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കാറിൻ്റെ താക്കോലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.പൊതുപ്രവർത്തകനും വിവിധ മസ്ജിദ് കമിറ്റികളില്‍ പ്രധാന ഭാരവാഹിയുമായിരുന്നു മുംതാസ് അലി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഞെട്ടിച്ചു