ബെംഗളൂരു: കാഡുഗോഡിയിൽ പുതുതായി മെട്രോ ഫീഡർ ബസിന്റെ രണ്ട് റൂട്ടുകൾ അനുവദിച്ച് ബി.എം.ടി.സി. കാഡുഗോഡി ബസ് സ്റ്റേഷനിൽനിന്നാരംഭിച്ച് ഹോപ് ഫാം, ഐ.ടി.പി.എൽ, വൈറ്റ് ഫീൽഡ് ടി.ടി.എം.സി., ഗ്രാഫൈറ്റ് ഇന്ത്യ, കുണ്ടലഹള്ളി ഗേറ്റ്, വർത്തൂർകൊടി, വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലൂടെ ബസ് സ്റ്റേഷനിൽ തിരിച്ചെത്തുന്ന റൂട്ടാണ് ഒന്ന്(റൂട്ട് നമ്പർ എം.എഫ്-3എ.).കാഡുഗോഡി ബസ് സ്റ്റേഷനിൽനിന്ന് തുടങ്ങി ഹോപ് ഫാം, വൈറ്റ് ഫീൽഡ് പോസ്റ്റ് ഓഫീസ്, വർത്തൂർകൊടി, കുണ്ടലഹള്ളി ഗേറ്റ്, ഗ്രാഫൈറ്റ് ഇന്ത്യ, വൈറ്റ് ഫീൽഡ് ടി.ടി.എം.സി., ഐ.ടി.പി.എൽ വഴി തിരിച്ച് കാടുഗോഡി ബസ് സ്റ്റേഷനിലെത്തുന്നതാണ് രണ്ടാമത്തെ റൂട്ട് (റൂട്ട് നമ്പർ എം.എഫ്-4.എ.).
ആദ്യത്തെറൂട്ടിൽ രാവിലെ 5.45 മുതൽ രാത്രി 9.30 വരെയായി 14 ട്രിപ്പുകളും രണ്ടാമത്തെ റൂട്ടിൽ രാവിലെ ആറുമുതൽ രാത്രി 9.45 വരെയായി 15 ട്രിപ്പുകളും ഉണ്ടായിരിക്കുമെന്ന് ബി.എം.ടി.സി. അറിയിച്ചു. നോൺ എ.സി. ബസുകളായിരിക്കും. സർവീസുകൾ ശനിയാഴ്ച തുടങ്ങും.
ഗോവയില്‍ പുതുവര്‍ഷാഘോഷത്തിന് പിന്നാലെ കാണാതായ മലയാളി യുവാവ് മരിച്ചനിലയില്‍; മൃതദേഹം കടല്‍ത്തീരത്ത്
കോട്ടയം: പുതുവര്‍ഷാഘോഷത്തിന് പിന്നാലെ ഗോവയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയി(19)ന്റെ മൃതദേഹമാണ് ഗോവയില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയത്.പുതുവര്‍ഷാഘോഷത്തിനായി ഡിസംബര്‍ 29-നാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ജയ് വൈക്കത്തുനിന്ന് ഗോവയിലേക്ക് പോയത്. ഡിസംബര്‍ 30-ന് ഇവര്‍ ഗോവയിലെത്തി. തുടര്‍ന്ന് പുതുവര്‍ഷത്തലേന്ന് ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ജയിനെ കാണാതായത്. സംഭവത്തില്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ തലയോലപ്പറമ്ബ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതി പിന്നീട് ഗോവ പോലീസിനും കൈമാറി. ഇതിനിടെ കടല്‍ത്തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയതായി ഗോവ പോലീസില്‍നിന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മരിച്ചത് സഞ്ജയ് ആണെന്ന് തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച അര്‍ധരാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.