ബെംഗളൂരു : കാവേരി നദീജല തർക്കത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കർണാടകം. ദിവസം 3,000 ക്യുസെക്സ് ജലം കർണാടകത്തിന് വിട്ടു നൽകാൻ ചൊവ്വാഴ്ച കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.ഇക്കാര്യം നിയമ വിദഗ്ധരുമായി ചർച്ചചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു.തമിഴ്നാടിന് വിട്ടു കൊടുക്കാൻ മാത്രം ജലം കർണാടകത്തിലെ അണക്കെട്ടുകളിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം 5,000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാൻ കഴിഞ്ഞ 12-ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയും നിർദേശിച്ചതിനെതിരേ കർണാടകം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.തുടർന്ന് ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരേ കർണാടകത്തിൽ കർഷക, കന്നഡ സംഘടനകൾ വൻ പ്രതിഷേധം നടത്തിവരുകയാണ്.ഇതിന്റെ തുടർച്ചയായാണ് 3,000 ക്യുസെക്സ് വെള്ളം വിട്ടുനൽകാൻ വീണ്ടും ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച കർണാടക ബന്ദ് ആചരിക്കാൻ കന്നഡസംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇനിമുതല്‍ വാഹനങ്ങളുടെ ആര്.സി ബുക്കും എടിഎം കാര്‍ഡ് രൂപത്തില്‍
ഇനിമുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കും എടിഎം കാര്‍ഡ് രൂപത്തില്‍. ഡ്രൈവിങ് ലൈസൻസ് പോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ്-ജി കാര്ഡുകളായാകും ഇനിമുതല്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുക.അതായത്, പുതിയ ആര്.സി ബുക്ക് എ.ടി.എം കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ സൂക്ഷിക്കാനാകും. പെറ്റ്-ജി കാര്‍ഡിനായി നാളെ (വ്യാഴാഴ്ച) മുതല്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ നാല് മുതല്‍ വിതരണം ആരംഭിക്കും. ഡ്രൈവിങ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും തയ്യാറാക്കുക.
ഓഫീസുകളില്‍ ആര്.സി ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിന് മുമ്പ് തീര്‍ക്കാൻ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്കി. സാങ്കേതിക പ്രശ്നങ്ങളാല്‍ പൂര്‍ത്തീകരിക്കാൻ കഴിയാത്തവയ്ക്ക് പെറ്റ്-ജി കാര്‍ഡിന്റെ തുകകൂടി അടയ്ക്കേണ്ടിവരും. ഇവയ്ക്ക് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികം നല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല.
സീരിയല്‍ നമ്പര്‍, യു.വി ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര് കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം പുതിയ ആര്.സി.യിലുണ്ടാകും. പെറ്റ്-ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തിയിരുന്നത്. ഇടനിലക്കാര്‍ ഏല്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാക്കി ആര്.സി വിതരണം ചെയ്യുന്നുവെന്ന പരാതി ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു മുൻ റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും.
ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും. ഏപ്രില്‍ 21 മുതലാണ് ഡ്രൈവിംഗ് ലൈസൻസ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസൻസുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ട് നല്കിയിരുന്നപ്പോള് ദിവസം പരമാവധി 5000 ലൈസൻസുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസൻസുകള്‍ പെറ്റ്-ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.