ബംഗളൂരു: പത്തു കിലോ സൗജന്യ അരി നല്‍കുന്ന ‘അന്നഭാഗ്യ’ പദ്ധതിയില്‍ അഞ്ചു കിലോക്കുള്ള അരിയുടെ പണം തിങ്കളാഴ്ച മുതല്‍ നല്‍കും.ബി.പി.എല്‍, അന്ത്യോദയ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്തു കിലോ വീതം അരി സൗജന്യമായി നല്‍കുന്നതാണ് ‘അന്നഭാഗ്യ’.കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. ഇതില്‍ അഞ്ചു കിലോ അരി കേന്ദ്ര സര്‍ക്കാറില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍, ബാക്കി അഞ്ചു കിലോ അരി ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്രസര്‍ക്കാര്‍ അരി നല്‍കാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യയില്‍നിന്ന് (എഫ്.സി.ഐ) അരി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. എഫ്.സി.ഐയില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് അരി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയതിനാലാണിത്. ഇതിനാല്‍ നിലവില്‍ അഞ്ചു കിലോ അരിയും ബാക്കി അഞ്ചു കിലോക്കുള്ള പണവും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കിലോക്ക് 34 രൂപ നിരക്കിലാണ് പണം നല്‍കുക.
പദ്ധതിക്കായി മാസം 840 കോടി രൂപയാണ് ചെലവു വരുക; വര്‍ഷം 10,092 കോടി രൂപയും. 2.28 ലക്ഷം ടണ്‍ അരിയാണ് പദ്ധതി തുടങ്ങാനായി ആവശ്യമുള്ളത്. തിങ്കളാഴ്ച മുതല്‍ കിലോക്ക് 34 രൂപ നിരക്കില്‍ അഞ്ചു കിലോക്കുള്ള തുകയാണ് നല്‍കുകയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനുള്ള ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്ഫര്‍ (ഡി.ബി.ടി) പദ്ധതി ഉദ്ഘാടനം ചെയ്യും.
15 ദിവസത്തിനകം എല്ലാ ഗുണഭോക്താക്കള്‍ക്കും അവരവരുടെ അക്കൗണ്ടുകളില്‍ പണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ അരി ലഭിച്ചുകഴിഞ്ഞാല്‍ പണം നല്‍കുന്നത് നിര്‍ത്തി പത്തു കിലോ അരി മുഴുവനായും നല്‍കും. സംസ്ഥാനത്ത് ബി.പി.എല്‍ റേഷൻ കാര്‍ഡുള്ള 1.29 കോടി കുടുംബങ്ങളാണുള്ളത്. ഇതില്‍ 4.41 കോടി അംഗങ്ങളാണുള്ളത്. വീടുകള്‍ക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’ പദ്ധതി, സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി എന്നിവ ഇതിനകം തുടങ്ങിയിട്ടുണ്ട്.
സുനാമി ഇറച്ചിയില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്
ട്രെയിനിലെത്തിച്ച് ഒല്ലൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയ സുനാമി ഇറച്ചി അഴുകിയതാണെന്നും ഇതില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ട്.കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് ഇറച്ചി ഉപയോഗിക്കാൻ പറ്റാത്തവിധം ചീഞ്ഞളിഞ്ഞെന്ന് വ്യക്തമായത്. ഈ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന കമ്മിഷണര്‍ക്ക് അയച്ചു.കഴിഞ്ഞ ജൂണ്‍ 21 നാണ് ഒല്ലൂരിലെ മാംസ വില്‍പന കേന്ദ്രത്തില്‍ കോര്‍പ്പറേഷൻ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ റെയ്ഡില്‍ 90 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച സുനാമി ഇറച്ചിയെന്ന സംശയത്താല്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
വില്‍പ്പന കേന്ദ്രത്തിന് രേഖകള്‍ ഇല്ലാത്തതിനാല്‍ സ്ഥാപനം പൂട്ടി. വ്യത്യസ്ത മൃഗങ്ങളുടെ പഴകിയ മാംസം കൂടിക്കലര്‍ന്ന രീതിയിലുള്ള സൂനാമി ഇറച്ചിയെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.മധുരയില്‍ നിന്ന് ട്രെയിനില്‍ തൃശൂരിലെത്തിക്കുന്ന ഇറച്ചി കുറഞ്ഞവിലയ്ക്ക് ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും വില്‍ക്കും. ഒല്ലൂരിലെ സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടര്‍ തുറക്കാതെയായിരുന്നു പ്രവര്‍ത്തനം. സ്ഥാപനത്തിനെതിരെ കേസെടുത്തേക്കും. കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ രാത്രി എത്തിയ ഇറച്ചി പത്തുമണിക്കൂറോളം കിടന്നാണ് ഒല്ലൂരിലെത്തിയത്. പ്രഥമദൃഷ്ട്യാ തന്നെ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നു.ബേക്കറി ഉല്പന്നങ്ങളായ ഷവര്‍മ, ചിക്കൻ റോ, പഫ്‌സ്, കട്‌ലെറ്റ് തുടങ്ങിയവ നിര്‍മ്മിക്കാനായാണ്‌ഇത്തരം സുനാമി ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നത്. പറയുന്ന സമയത്ത് ഇറച്ചിയെത്തിച്ച് നല്‍കാൻ കേരളത്തില്‍ ഏജന്റുമാരും ഇടനിലക്കാരുമുണ്ട്. ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്‌സുകളിലാണ് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്.
പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്‍മോണെല്ല, സ്റ്റഫൈലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകള്‍ അപകടകാരികളാണ്.വൃക്കകളും തകരാറിനും കഠിനമായ വയറുവേദന, രക്തം കലര്‍ന്ന വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകും. അണുക്കള്‍ ശരീരത്തില്‍ കടന്നാല്‍ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലക്ഷണം.ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൈകുകയും ആറ് മണിക്കൂര്‍ മുതല്‍ ഏഴ് ദിവസം വരെയാകാം.പലപ്പോഴും രക്തമോ കഫമോ കലര്‍ന്ന വയറിളക്കം, മലബന്ധം, അതിസാരം, പനി, പേശി വേദന എന്നിവയുണ്ടാകാം.മൂത്രമൊഴിക്കാൻ പ്രയാസം, തലകറക്കം, വിളര്‍ച്ച, ഇരുണ്ട നിറമുള്ള മൂത്രം, രക്തം കലര്‍ന്ന മലം എന്നിവയ്ക്കും സാദ്ധ്യത.വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജലീകരണം ഒഴിവാക്കണം.
പാചകത്തിനായി കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ നന്നായി കഴുകണം. 20 സെക്കൻഡ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.മാംസം നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക.