കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്ത് പുതുവര്‍ഷത്തിലും മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് മാളികപ്പുറം.വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി.പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ കര്‍ണാടകയില്‍ റിലീസിന് ഒരുങ്ങുകയാണ് മാളികപ്പുറം.
മാര്‍ച്ച് 24 അതായത് നാളെ മുതല്‍ ആണ് കര്‍ണാടകയില്‍ മാളികപ്പുറത്തിന്റെ റിലീസ്. ഏകദേശം 50തില്‍ അധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കന്നട റിലീസിനോട് അനുബന്ധിട്ട് രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ കേരള റിലീസ്. ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കിയ തിരക്കഥ കൂടിയാണിത്.
നാല്പത് ദിവസം കൊണ്ട് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടുകയും ചെയ്തു. ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
യൂട്യൂബും ഗൂഗിള്‍ സേവനങ്ങളും പണിമുടക്കി; ലക്ഷങ്ങളുടെ നഷ്ടം
ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെട്ടു. നിരവധി പേരാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെയും മറ്റും പരാതികളുമായി രംഗത്തെത്തിയത്.യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച് എന്‍ജിന്‍ എന്നീ സേവനങ്ങളാണ് പണിമുടക്കിയത്. ഇതോടെ ഈ സേവനങ്ങളെ ആശ്രയിച്ച് ജോലിചെയ്തിരുന്നവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ വലഞ്ഞു.മാര്‍ച്ച് 23 ന് രാവിലെ 11 മണിയോടെയാണ് ഗൂഗിള്‍ സേവനങ്ങളില്‍ തകരാര്‍ അനുഭവപ്പെട്ട് തുടങ്ങിയത്.
82% പേര്‍ക്ക് സര്‍വര്‍ കണക്ഷനിലാണ് തകരാര്‍ അനുഭവപ്പെട്ടതെങ്കില്‍ 12% പേര്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ ബുദ്ധിമുട്ടും, 6% പേര്‍ക്ക് ഇ-മെയില്‍ ലഭിക്കുന്നതില്‍ വീഴ്ചയും അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ചിലയിടങ്ങളില്‍ സേവനങ്ങള്‍ വീണ്ടും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എന്താണ് തകരാറുകള്‍ക്ക് കാരണം എന്നത് ഇതുവരെ വ്യക്തമല്ല. ജിമെയിലില്‍ കാണിക്കുന്ന ചില പ്രശ്‌നങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ഗൂഗിളിന്റെ എല്ലാ സേവനങ്ങളും തകരാറിലാണെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂട്യൂബ് സേവനങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൂടുതല്‍ പേരും തകരാറിനെപ്പറ്റി അറിയുന്നത്.യൂട്യൂബില്‍ വീഡിയോകള്‍ കാണാന്‍ സാധിക്കാതെ വന്നതോടെ പലരും സുഹൃത്തുക്കളുമായി വിഷയം ചര്‍ച്ചചെയ്തു. ചിലര്‍ തങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നുണ്ട് എന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ മറ്റ് ചിലര്‍ തങ്ങള്‍ക്കും യൂട്യൂബ് സേവനങ്ങള്‍ ആസ്വദിക്കുന്നതില്‍ തടസം നേരിടുന്നതായി വ്യക്തമാക്കി.
ഇതോടെ ചിലര്‍ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.നിരവധി പേര്‍ക്ക് വിവിധ ഗൂഗിള്‍ സേവനങ്ങള്‍ ലഭ്യമല്ലാതായതോടെ മിനിറ്റുകള്‍ക്കകം സംഭവം വൈറലാകുകയും രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ ഗൂഗിള്‍ ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുമായിരുന്നു. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്, ഗൂഗിള്‍ ഡോക്‌സ് എന്നിവയും ലഭ്യമായിരുന്നില്ല. ട്വിറ്ററില്‍ നിരവധി പേരാണ് ഇത് സംബന്ധിച്ച കുറിപ്പുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.ഗൂഗിള്‍ സേവനങ്ങള്‍ തകരാറില്‍ ആയതോടെ അവയെ ആശ്രയിച്ച് ജോലി നിര്‍വഹിച്ചിരുന്ന നിരവധി പേര്‍ പ്രതിസന്ധിയിലായി.
തകരാര്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ടൂളായ ഡൗണ്‍ഡെറ്റക്‌ടറിന്റെ അഭിപ്രായത്തില്‍, ഗൂഗിള്‍ തകരാര്‍ സംബന്ധിച്ച് ഇന്ത്യയില്‍ 1.500-ലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഗൂഗിള്‍ സേവനങ്ങളില്‍ ഉണ്ടായ തകരാറിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജിമെയിലും ഗൂഗിള്‍ ഡ്രൈവും പോലുള്ള ഗൂഗിള്‍ സേവനങ്ങളിലേക്ക് ലോഗിന്‍ ചെയ്യുമ്ബോള്‍ ഉപയോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ ഗൂഗിള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന സംവിധാനത്തില്‍ ഉണ്ടായ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇക്കാര്യം ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഗൂഗിള്‍ സേവനങ്ങള്‍ തടസപ്പെട്ടകാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്‌നം അന്വേഷിക്കുകയാണെന്ന് ഗൂഗിള്‍ അതിന്റെ സ്റ്റാറ്റസ് പേജില്‍ അറിയിച്ചു. പ്രശ്‌നം നിരവധി ഉപയോക്താക്കളെ ബാധിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ അപ്‌ഡേറ്റുകള്‍ നല്‍കാമെന്നും കമ്ബനി ഒരു അപ്‌ഡേറ്റ് നല്‍കി. തടസം നേരിട്ടതില്‍ ഗൂഗിള്‍ ക്ഷമാപണവും നടത്തിയിട്ടുണ്ട്.