ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകന്‍ പഞ്ചാബില്‍ ചുറ്റിനടന്ന് പഞ്ചാബി ഭാഷയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്.കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവന്‍ ചുറ്റിനടക്കുന്നത്.2003ലാണ് റാവു അധ്യാപന ജോലിക്കായി ചണ്ഡീഗഡില്‍ എത്തിയത്.
നിലവില്‍ ചണ്ഡീഗഢിലെ ബിരുദാനന്തര ബിരുദ ഗവണ്‍മെന്റ് കോളജില്‍ അസി. പ്രഫസറാണ് റാവു.മാതൃഭാഷയോടുള്ള ബഹുമാന സൂചകമായി മറ്റ് ഭാഷകള്‍ക്കൊപ്പം പഞ്ചാബിയിലും പ്രധാനമായി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ബഹുജന പ്രസ്ഥാനത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കഴിഞ്ഞ നവംബറില്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് റാവു ഇങ്ങനെയൊരു ശ്രമം ആരംഭിച്ചത്.പഞ്ചാബി അക്ഷരമാലയുടെ പ്ലക്കാര്‍ഡ് പിടിച്ചാണ് റാവു കടകള്‍ തോറും നടക്കുന്നത്.
‘അവര്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്നും കടകളുടെ പേരുകള്‍ പഞ്ചാബിയില്‍ എഴുതണമെന്നുമാണ് ഞാന്‍ അവരോട് പറയുന്നത്’ -റാവു പറഞ്ഞു. ഇതിനോടകം ഞാന്‍ ഖന്ന, ലുധിയാന, മോഗ, പട്യാല, രാജ്പുര, മൊഹാലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഫിറോസ്പൂര്‍ തുടങ്ങിയ നഗരങ്ങളും സന്ദര്‍ശിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം കുറവാണെന്ന് മനസ്സിലാക്കിയ ശേഷമാണ് താന്‍ പഞ്ചാബി പഠിച്ചതെന്ന് റാവു പറയുന്നു.
‘ചണ്ഡീഗഡില്‍ വന്നപ്പോള്‍ എനിക്ക് പഞ്ചാബിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഞാന്‍ ഇംഗ്ലീഷിലാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് പഞ്ചാബി പഠിക്കാനും വിദ്യാര്‍ഥികളെ അവരുടെ മാതൃഭാഷയില്‍ പഠിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു’ -റാവു പറഞ്ഞു.റാവു സിഖ് മതഗ്രന്ഥമായ ‘ജാപ്ജി സാഹിബ്’ കന്നഡ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സമ്ബന്നമായ പഞ്ചാബി സാഹിത്യവും കവിതകളും നോവലുകളും മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കര്‍ണാടകയിലെ പോലെ പഞ്ചാബിലും ഒരു വിവര്‍ത്തന കേന്ദ്രം വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
ദുബായ്: മുൻ പാകിസ്താൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി ചികിത്സയിലായിരുന്നു.ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു മുഷറഫ്. ഇതേത്തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
1943 ഓഗസ്റ്റ് 11ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലായിരുന്നു മുഷറഫിന്റെ ജനനം. 1999 മുതൽ 2008 വരെയാണ് പർവേസ് മുഷറഫ് പാകിസ്താൻ ഭരിച്ചത്. സൈനികമേധാവിയായിരുന്ന അദ്ദേഹം അട്ടിമറിയിലൂടെയാണ് അധികാരം പിടിച്ചത്. വിഭജനത്തിനു ശേഷം പാകിസ്താനിലെ കറാച്ചിയിലെത്തിയ അദ്ദേഹം 1964 -ൽ പാക് സൈനിക സർവീസിലെത്തി.ഏകാധിപത്യഭരണ നയം സ്വീകരിച്ചിരുന്ന മുഷറഫിനെതിരേ 2013-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി.
അറസ്റ്റ് ഭയന്ന് പാകിസ്താൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണു കഴിയുന്നത്. മുഷറഫ് സേനാമേധാവിയായിരുന്ന കാലത്താണ് കാർഗിൽ സംഘർഷമുണ്ടായത്.