മുപ്പത് വയസ് കടന്നാല്‍ ആരോഗ്യകാര്യങ്ങളില്‍ പതിയെ കാര്യമായ ശ്രദ്ധ പുലര്‍ത്തിത്തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പൊതുവില്‍ നിര്‍ദേശിക്കാറ്. മുപ്പത് വരെ ആരോഗ്യം നോക്കണ്ടതില്ല, എന്നല്ല. മറിച്ച് ഇരുപതുകളിലെ ഊര്‍ജ്ജവും പ്രസരിപ്പും മുപ്പതുകളില്‍ ആരോഗ്യപരമായി തന്നെ കാണുകയില്ല. അതുകൊണ്ട് തന്നെയാണ് മുപ്പത് കടന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പറയുന്നത്.
കൃത്യമായ ഇടവേളകളിലെ മെഡിക്കല്‍ ചെക്കപ്പുകളാണ് വലിയൊരു പരിധി വരെ നമ്മളില്‍ മറഞ്ഞിരിക്കുന്ന രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും നേരത്തെ തിരിച്ചറിയാനുള്ള മാര്‍ഗം.
എന്നാല്‍ ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നവര്‍ എത്ര പേരുണ്ട്? മിക്കവാറും പേരും ഏതെങ്കിലും ആവശ്യങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ എത്തിപ്പെടുകയും പരിശോധനകള്‍ നടത്തേണ്ടിവരികയും ചെയ്യുമ്പോഴാണ് അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുക.
എന്നാലിപ്പോഴിതാ സര്‍ക്കാര്‍ തന്നെ മുപ്പത് കടന്നവരിലെ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നൊരു ആപ്പ് പരിചയപ്പെടുത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലാണ് ‘ശൈലീ ആപ്പ്’ വരുന്നത്.
ഇതിലൂടെ കേരളത്തിലെ മുപ്പത് കടന്നവരില്‍ കാണുന്ന ജീവിതശൈലീരോഗങ്ങളുടെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്.
ഇതിലൂടെ ലഭ്യമാകുന്ന കണക്കുകള്‍ വച്ച് ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമെല്ലാമുള്ള പദ്ധതികളൊരുക്കാൻ സാധിക്കും. അങ്ങനെയെങ്കില്‍ ആരോഗ്യമേഖലയില്‍ അത് തീര്‍ച്ചയായും വലിയൊരു ചുവടുവയ്പ് തന്നെയായി മാറും. പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ കാര്യത്തില്‍ വലിയ രീതിയില്‍ മെച്ചപ്പെടാൻ ഇതിലൂടെ കേരളത്തിന് സാധ്യമായേക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഒന്നര മാസം മാസം മുമ്പാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതിനോടകം 8.36 ലക്ഷം പേരുടെ വിശദാംശങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. അതായത്, ഇത്രയും പേരില്‍ ജീവിതശൈലീരോഗങ്ങളുടെ സ്ക്രീനിംഗ് (രോഗനിര്‍ണയം) നടത്തിക്കഴിഞ്ഞു. ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തിയാണ് വിവരങ്ങള്‍ ശേഖരിക്കു്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, വിവിധ അര്‍ബുദങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിര്‍ണയമാണ് നടത്തുന്നത്.
ഓരോ വ്യക്തിയുടെയും വിവിധ പരിശോധനകളുടെ ഫലം അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് സ്കോര്‍ നിശ്ചയിക്കും. നാലിന് മുകളില്‍ സ്കോര്‍ ലഭിക്കുന്ന വ്യക്തികള്‍ക്ക് വീണ്ടും പരിശോധനകളുണ്ടായിരിക്കും. ഇങ്ങനെയാണ് ആപ്പിന്റെ പ്രവര്‍ത്തനരീതി.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ പരിശോധനകളില്‍ പങ്കെടുത്ത 8.36 ലക്ഷം പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ രോഗസാധ്യതയുള്ളവര്‍ 1,74, 347 പേരാണ്. ബിപി കൂടുതലായി കണ്ടെത്തിയത് 94,783 പേരില്‍. പ്രമഹം- 73,992 പേര്, ബിപിയും പ്രമേഹവും ഒന്നിച്ചുള്ളവര്‍ 33,982 പേര്, ക്ഷയരോഗമുള്ളവര്‍ 10,132 പേര് എന്നിങ്ങനെയെല്ലാമാണ്. ആകെ 65,255 പേര്‍ക്ക് ക്യാൻസര്‍ രോഗനിര്‍ണയത്തിന് അയച്ചിട്ടുമുണ്ട്.
കൊല്ലം റെയില്‍വേ സ്റ്റേഷന് ഇനി ലോകനിലവാരത്തിലേക്ക്; രൂപരേഖ പുറത്തുവിട്ട് കേന്ദ്ര റെയില്‍വേ
കൊല്ലം റെയില്‍വേ സ്റ്റേഷന് ലോകനിലവാരത്തിലേക്കു മാറ്റുന്നതിന്റെ രൂപരേഖ കേന്ദ്ര റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.നവീകരികരണത്തിന് വേണ്ടി 52 സ്റ്റേഷനുകളെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
385.4 കോടി രൂപ ചെലവഴിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിമാനത്താവളത്തിന്റെ പോലെയുള്ള സ്റ്റേഷന് കെട്ടിടത്തിന്റെ ചിത്രങ്ങള്‍ റെയില്‍വേ മന്ത്രാലയം പുറത്തുവിട്ടു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് വരാന്‍ പോകുന്നത്.
എല്ലാ പ്ലാറ്റ്ഫോമുകളും അത്യാധുനിക മേല്‍ക്കൂരകള്‍ നിര്‍മിക്കും. റിസര്‍വേഷന്‍, ഭരണ നിര്‍വഹണം തുടങ്ങിയവയ്ക്കായി പ്രത്യേക കെട്ടിടമുണ്ടാകും. ചരക്കുനീക്കത്തിനും പ്രത്യേക ട്രോളിയും എസ്കലേറ്ററും ഉണ്ടാകും. 67 ഏക്കര്‍ സ്ഥലത്ത് 30,000 ചതുരശ്ര മീറ്റര്‍ നിര്‍മാണം നടക്കും. യാത്രക്കാര്‍ക്ക് സ്റ്റേഷനിലേക്കു കയറാനും പുറ്ത്തു പോകാനും വെവ്വേറെ കവാടങ്ങളുണ്ടാകും.ഇതിനു വേണ്ടി വിശാലമായ കെട്ടിട സമുച്ചയങ്ങളാണ് നിര്‍മിക്കുന്നത്.
ഇവ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടു ശീതീകരിച്ച റൂഫ് പ്ലാസ ഉണ്ടാകും. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യം ഒരുക്കും. പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തുന്നതിനു രണ്ടാം ഘട്ടമായും മള്‍ട്ടിലെവല്‍ പാര്‍ക്കിങ് ഒരുക്കും.സുരക്ഷാ സംവിധാനം അത്യാധുനികമാകും.
സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ഊര്‍ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന ഹിറ്റ് ലൈറ്റിങ് ആന്‍ഡ് വെന്റിലേഷന്, ഹെല്പ് ഡെസ്ക്, മൊബൈല്‍ ചാര്‍ജിങ് മൊബൈല്‍ ചാര്‍ജിങ് സൗകര്യം, ആധുനിക രീതിയില്‍ രൂപകല്പന ചെയ്ത ഇരിപ്പിടങ്ങള്‍, റൂഫ് പ്ലാസ, പ്ലാറ്റ്ഫോം എന്നിവിടങ്ങളില്‍ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവയും ഉണ്ടാകും.