Home Featured കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ നിന്ന് കോണ്‍ഗ്രസിന് പുതിയൊരു മോഡല്‍ കിട്ടിയിരിക്കുകയാണ്. ഒറ്റക്കെട്ടായി നിന്നാല്‍ മുന്നോട്ട് പോകാമെന്ന് തെളിയിക്കുകയാണ് കര്‍ണാടക നേതൃത്വം. ഇവിടെ രണ്ട് അധികാര കേന്ദ്രങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ പ്രശ്‌നങ്ങളെല്ലാം മറന്ന് ഒന്നിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കം കൂടിയാണിത്. ഒറ്റക്കെട്ടായി കോണ്‍ഗ്രസ് നില്‍ക്കുന്ന ഇടത്തെല്ലാം വിജയിച്ച ചരിത്രമാണ് ഉള്ളത്.

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇത്തരമൊരു മാറ്റത്തിനൊപ്പം നിന്നത് പുതിയ തന്ത്രജ്ഞന്റെ കൂടി മികവിലാണ്. സുനില്‍ കനുഗോലു എന്ന പ്രശാന്ത് കിഷോറിന്റെ ഐപാക്കിലെ തന്ത്രജ്ഞനാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തന്ത്രമൊരുക്കുന്നത്. കോണ്‍ഗ്രസിന്റെ തലവര തന്നെ സുനില്‍ മാറ്റിയേക്കും.

കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ പ്രശ്‌നങ്ങള്‍ മറന്ന് ഒന്നിക്കുക അല്ലാതെ മറ്റ് വഴിയില്ല എന്ന് കര്‍ണാടകത്തിലെ നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഇവര്‍ തമ്മില്‍ അകന്നതായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്നതായിരുന്നു തര്‍ക്കം. ഇതിന് ശേഷം കോണ്‍ഗ്രസ് രണ്ട് തട്ടിലായിരുന്നു. എന്നാല്‍ രണ്ട് പേരും പ്രശ്‌നങ്ങളൊക്കെ മറന്ന് ഒന്നിച്ചിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് വിജയം നേടാനാണ് ഈ നീക്കം. ഇത് പക്ഷേ കോണ്‍ഗ്രസില്‍ വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നാകെ ആവേശത്തിലാണ്. ഇത്രയും കാലം തര്‍ക്കം കൊണ്ട് നിര്‍ജീവമായിരുന്ന ഇവര്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ഈ ഒന്നിക്കലിന് പിന്നില്‍ സുനില്‍ കനുഗോലുവിന് വലിയ പങ്കുണ്ട്. രാഹുല്‍ ഗാന്ധി കര്‍ണാടകം പിടിക്കാനായി നിയമിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് അദ്ദേഹം. പ്രശാന്തിനൊപ്പം പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ ഗംഭീര ജയത്തിലേക്ക് നയിച്ചത് കനുഗോലുവാണ്. കോണ്‍ഗ്രസിനുള്ളില്‍ അധികാര ശക്തിയാവാതെ തന്നെ തന്ത്രമൊരുക്കാന്‍ കെല്‍പ്പുണ്ട് സുനിലിന്. അതാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണം. പ്രശാന്തിനേക്കാള്‍ വിശ്വാസ്യത അദ്ദേഹത്തിനുണ്ട്. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഒരു പാര്‍ട്ടിയിലും അദ്ദേഹത്തിന് അംഗത്വമില്ല.

കോണ്‍ഗ്രസിന്റെ വിജയസാധ്യതയാണ് ഇതിലൂടെ വര്‍ധിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ക്യാമ്പുകളും കാരണം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഘട്ടമായിരുന്നു. കോണ്‍ഗ്രസിലെ ഏറ്റവും പ്രബല നേതാക്കളാണ് ഇവര്‍. ഈ രണ്ടുപേരുമില്ലാതെ വിജയിക്കുക വലിയ കടമ്പയാണ്. രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇരു നേതാക്കളോട് കര്‍ശനമായി വിഭാഗീയത അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഒപ്പം മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിഭാഗത്തിനോട് പ്രശ്‌നങ്ങള്‍ മറന്ന് ഇവര്‍ക്കൊപ്പം നില്‍ക്കാനും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്ന് തരിപ്പണമാകുമെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കി.

കഴിഞ്ഞ ദിവസം പക്ഷേ കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എംബി പാട്ടീല്‍ വലിയ വിവാദം പരാമര്‍ശം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ പിന്നീട് ഇത് പാട്ടീല്‍ തന്നെ തിരുത്തിയിരുന്നു. സിദ്ധരാമയ്യയുടെ കാലത്തെ നല്ല ഭരണം വീണ്ടും വരണമെന്നാന്‍ താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി നിന്നാല്‍ ദളിതുകള്‍, പിന്നോക്ക വിഭാഗം, വൊക്കലിഗ വിഭാഗം എന്നിവരെ ഒപ്പം നിര്‍ത്താന്‍ സാധിക്കും. പാട്ടീലും ഈശ്വര്‍ കാന്ത്രെയും വിഭാഗീയതയുടെ ഭാഗമായില്ലെങ്കില്‍ ലിംഗായത്ത് വോട്ടുകളും നേടിയെടുക്കാന്‍ സാധിക്കും.

കോണ്‍ഗ്രസ് ഈ വിഭാഗങ്ങളുടെ പിന്തുണ കൊണ്ടാണ് 2013ല്‍ അധികാരത്തിലെത്തിയത്. ലിംഗായത്ത് നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. 2018ല്‍ ഭരണം നിലനിര്‍ത്താന്‍ സാധ്യതയുണ്ടായിട്ടും സീറ്റ് കുറഞ്ഞത് തമ്മിലടി കാരണമായിരുന്നു. ഒപ്പം ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി കാണുമെന്ന സിദ്ധരാമയ്യയുടെ പ്രചാരണവും തിരിച്ചടിച്ചു. ഒപ്പം സദാശിവ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാത്തത് കൊണ്ട് ഒരു വിഭാഗം ദളിതുകളും കോണ്‍ഗ്രസില്‍ നിന്ന് അകന്നു. ഇതെല്ലാം കോണ്‍ഗ്രസ് പരിഹരിച്ചു. ഡികെ ശിവകുമാറിനെ ശക്തമായ വൊക്കലിഗ മുഖമായി ഉയര്‍ത്തി ജെഡിഎസ്സിനെ പൊളിക്കാനാണ് പ്ലാന്‍. ബിജെപിയെ വീഴ്ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group