ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഭാഗമായി കോഴിമുട്ട നൽകാനുള്ള തീരുമാനത്തെ എതിർത്ത് പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ സ്വാമിയും രംഗത്തു വന്നു. കുട്ടികളുടെ ഭക്ഷണ സംസ്കാരത്തെ ഇതു മാറ്റിമറിക്കും. ഓരോ വ്യക്തിക്കും എന്തു കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ട്. എന്നാൽ കുട്ടികൾക്ക് എന്തു കഴിക്കണമെന്ന കാര്യത്തിൽ സ്വന്തമായി തീരുമാനിക്കാനായെന്നു വരില്ല.
സർക്കാർ ഇതിനായി ചെലവഴിക്കുന്ന പണം കുട്ടികൾക്ക് നൽകുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ പോഷകാഹാരക്കുറവിനു പരിഹാരമായി ഉച്ചഭക്ഷണത്തിനൊപ്പം മുട്ട നൽകാൻ ഒരാഴ്ച മുൻപാണ് സർക്കാർ തീരുമാനമെടുത്തത്. എന്നാൽ ലിംഗായത്ത് സംഘടനകളും കടുത്ത എതിർപ്പുമായി രംഗത്തു വന്നതോടെ പകരം ധാന്യങ്ങളും പയറുവർഗങ്ങളും ഉൾപ്പെടെയുള്ള മറ്റു ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു നൽകിയിരുന്നു