ബെംഗളൂരു : അനധികൃത വിഭാഗത്തിലേതുൾപ്പെടെ നഗരത്തിലെ എല്ലാ കെട്ടിടങ്ങൾക്കും പ്രോപ്പർട്ടി ഐഡന്റിഫിക്കേഷൻ (പിഐഡി) നമ്പർ നൽകണമെന്നു ബിബിഎംപിയോടു ഹൈക്കോടതി നിർദേശിച്ചു. ബിബിഎംപി വസ്തുനികുതി നിയമത്തിൽ 2020 സെപ്റ്റംബറിൽ വരുത്തിയ ഭേദഗതിയനുസരിച്ച് ചട്ടം പൂർണമായും പാലിച്ചിട്ടുള്ള കെട്ടിടങ്ങൾ (അംഗീകൃതം) ഫോം-എ’ റജിസ്റ്ററിലും മറ്റുള്ളവ ഫോം-ബി’യിലുമാണ് വസ്തുനികുതി അടയ്ക്കുന്നതിനായി രേഖപ്പെടുത്തുന്നത്.
എന്നാൽ ഇതു ഹൈക്കോടതി മുൻപു നടത്തിയ വിധിയുടെ ലംഘനമാണെന്നാരോപിച്ച് ബിഫോം റജിസ്റ്ററിൽ ചേർക്കപ്പെട്ട ചില കെട്ടിട ഉടമകൾ ഹർജി സമർപ്പിക്കുകയായിരുന്നു. വസ്തുനികുതിയുമായി ബന്ധപ്പെട്ട രേഖകൾ വേർതിരിക്കരുതെന്നായിരുന്നു 2014ലെ ഉത്തരവ്. അന്നു നിലവിലിരുന്ന നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു വിധി. എന്നാൽ നിയമഭേദഗതി നടപ്പിൽ വന്നതിനാൽ കെട്ടിടങ്ങളെ വേർതിരിക്കാൻ ബിബിഎംപിക്ക് അധികാരമുണ്ടെന്നു അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് ഹർജിക്കാരുടെ വസ്തു ഏതു ഫോമിൽ ഉൾപ്പെടുത്തണമെന്നു പരിശോധിക്കാനും എല്ലാ കെട്ടിടങ്ങൾക്കും പിഐഡി നമ്പർ നൽകാനും കേസ് തീർപ്പാക്കവേ കോടതി നിർദേശിച്ചത്.