ബെംഗളൂരു : പൊതുസ്ഥലത്ത് പുകവലിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിൽ ബെംഗളൂരു നഗരത്തിൽ രജിസ്റ്റർ ചെയ്തത് 11,507 കേസുകൾ. ലോക പുകയില വിരുദ്ധദിനത്തോട് അനുബന്ധിച്ച് പോലീസിന്റെ നേതൃത്വത്തിൽ മേയ് 31 മുതൽ ജൂൺ രണ്ട് വരെ നടത്തിയ പരിശോധനയിലാണ് പൊതുസ്ഥലങ്ങളിൽ വ്യാപകമായി പുകവലി നടക്കുന്നത് കണ്ടെത്തിയത്.സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പുകയില ഉത്പന്നങ്ങൾ വിറ്റവർക്ക് എതിരേയും കേസെടുത്തു.
നഗരത്തിലെ പബ്ബുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയിടങ്ങളിലും പരിശോധന നടത്തിയിരുന്നു. പുകവലി അനുവദിക്കുന്ന പബ്ബുകളിലും റസ്റ്ററന്റുകളിലും ഇതിനായി പ്രത്യേക സ്ഥലം സജ്ജമാക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്ത ഇത്തരം സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തു.
ബെംഗളൂരു ദുരന്തം: കർണാടക സർക്കാരും കെസിഎയും ഒരുമിച്ച് സ്വീകരണ പരിപാടി സംഘടിപ്പിച്ചത് വിനയായി; സുരക്ഷാ വീഴ്ച
ബെംഗളൂരു: ഐപിഎല്‍ വിജയികളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് കാരണം സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍. സ്റ്റേഡിയത്തിലെ തിരക്ക് മുന്‍കൂട്ടി കാണാന്‍ ആയില്ലെന്നും ഡിജിപിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധകര്‍ ബാരിക്കേഡുകള്‍ മറികടന്നെന്നും തടയാന്‍ ആവശ്യത്തിന് പൊലീസുകാരുണ്ടായില്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
‘5000 പൊലീസുകാര്‍ക്ക് നാലു ലക്ഷം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ടി വന്നു. കര്‍ണാടക സര്‍ക്കാരും കെസിഎയും ഒരുമിച്ചു സ്വീകരണ പരിപാടി സംഘടിപ്പിച്ചത് വിനയായി. ആര്‍സിബി സമൂഹ മാധ്യമ പോസ്റ്റിലൂടെ ആള്‍കൂട്ടത്തെ ക്ഷണിച്ചു വരുത്തി. പൊലീസ് അനുമതി നിഷേധിച്ച കാര്യം ആരാധകരെ അറിയിച്ചില്ല. അവധി ദിനമല്ലാതിരുന്നിട്ടും ആരാധകര്‍ കൂട്ടമായെത്തി’, റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു ഡിസി ജഗദീഷ് ഐഎഎസ് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ തെളിവെടുപ്പിനെത്തും.15 ദിവസത്തിനകം മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടം രൂപപ്പെട്ടതെങ്ങനെ എന്ന് പരിശോധിക്കും. ആര്‍സിബിയുടെ സമൂഹ മാധ്യമ പോസ്റ്റ് പരിശോധിക്കും. കെസിഎ ഭാരവാഹികളില്‍ നിന്നും മൊഴി എടുക്കും. പരിക്കേറ്റവരെയും അന്വേഷണ സംഘം സന്ദര്‍ശിക്കും.
അതേസമയം ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കി. തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. അതിനിടെ റോയല്‍ ചലഞ്ചേഴ്‌സ് മാനേജ്‌മെന്റിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാണ്. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിക്ടറി പരേഡിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയായിരുന്നു.