Home Featured ബംഗളൂരു: ഗൃഹലക്ഷ്മി സ്കീം: രജിസ്റ്റര്‍ ചെയ്തത് 1.1 കോടി വനിതകള്‍

ബംഗളൂരു: ഗൃഹലക്ഷ്മി സ്കീം: രജിസ്റ്റര്‍ ചെയ്തത് 1.1 കോടി വനിതകള്‍

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ ഗൃഹലക്ഷ്മി സ്കീമില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1.1 കോടി വനിതകള്‍.ആഗസ്റ്റ് 30ന് ഇവര്‍ക്കുള്ള ആദ്യ വേതനം ലഭിച്ചുതുടങ്ങും. മൈസൂരു ജില്ലയില്‍ മാത്രം 1.5 ലക്ഷം വീട്ടമ്മമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൈസൂരു, മണ്ഡ്യ, കുടക്, ചാമരാജ് നഗര്‍ ജില്ലകളിലായി 13.81 ലക്ഷം വനിതകള്‍ രജിസ്റ്റര്‍ ചെയ്തതായി വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു. വീട്ടമ്മമാരെയും അതുവഴി അവരുടെ കുടുംബങ്ങളെയും ശാക്തീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം വീട്ടമ്മമാര്‍ക്ക് 2000 രൂപ വേതനം നല്‍കുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുക.

നിയന്ത്രണം വിട്ട കര്‍ണാടക ആര്‍ടിസിയുടെ ബസിടിച്ച്‌ മടിക്കേരിയുടെ 50 വര്‍ഷം പഴക്കമുള്ള തിമ്മയ്യ പ്രതിമ തകര്‍ന്നു

നിയന്ത്രണം വിട്ട കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ (കെഎസ്‌ആര്‍ടിസി) ബസിടിച്ച്‌ മടിക്കേരിയുടെ നഗര കവാടത്തിലെ 50 വര്‍ഷം പഴക്കമുള്ള ജെനറല്‍ കൊഡന്തേര എസ് തിമ്മയ്യ പ്രതിമ തകര്‍ന്നു.തിങ്കളാഴ്ച (21.08.2023) പുലര്‍ചെയാണ് നിലം പതിച്ചത്.മംഗ്‌ളൂറിലേക്ക് സര്‍വീസ് നടത്തേണ്ട കര്‍ണാടക ആര്‍ടിസിയുടെ കെ എ -21-എഫ്-0043 ബസ് ഡിപോയില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പോവുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്രതിമയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. പികപ് വാനുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് സംഭവം. ടോള്‍ ഗേറ്റ് എന്നറിയപ്പെടുന്ന കവലയില്‍ പുലര്‍ചെ 5.30 ഓടെയാണ് അപകടം. കനത്ത മൂടല്‍ മഞ്ഞ് കാരണം പ്രതിമ കണ്ടില്ലെന്ന് ബസ് ഡ്രൈവര്‍ ദാവണ്‍ഗെരെ സ്വദേശി കൊട്രെ ഗൗഡ പറഞ്ഞു. ഡ്രൈവറും കന്‍ഡക്ടര്‍ അരസികരെ സ്വദേശി പുട്ടസ്വാമിയും മാത്രമേ അപകട സമയം ബസില്‍ ഉണ്ടായിരുന്നുള്ളൂ.

ഡ്രൈവറുടെ അടുത്ത സീറ്റില്‍ ഇരുന്ന കന്‍ഡക്ടര്‍ ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചില്ല് തകര്‍ന്ന പഴുതിലൂടെ പുറത്തേക്ക് തെറിച്ചു വീണു. തലയ്ക്ക് പരുക്കേറ്റ കന്‍ഡക്ടറും നേരിയ പരുക്കുള്ള ഡ്രൈവറും ജില്ലയിലെ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.1957 മുതല്‍ 1961 വരെ കരസേനാ മേധാവി സ്ഥാനം വഹിച്ച ജെനറല്‍ കെ എസ് തിമ്മയ്യയുടെ പ്രതിമ കുടക് ജില്ലയിലെ മടിക്കേരിയുടെ നഗരമധ്യത്തിലാണ് സ്ഥാപിച്ചിരുന്നത്. റാഞ്ചിയില്‍ നിര്‍മിച്ച്‌ പ്രത്യേക ലോറിയില്‍ കൊണ്ടുവന്ന് 1973 ഏപ്രില്‍ 21ന് ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ശ്വവ് അനാച്ഛാദനം ചെയ്ത പ്രതിമ ഇത്രയും കാലം പോറലില്ലാതെ നില്‍ക്കുകയായിരുന്നു. ക്രയിന്‍ സഹായത്തോടെ പ്രതിമ തിമ്മയ്യ മ്യൂസിയത്തിന്റെ മൂലയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group